2013, മേയ് 2, വ്യാഴാഴ്‌ച

ഒരു ജനതയുടെ നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്‌



hot summerകേരളം വേനല്‍ച്ചൂടില്‍ വെന്തുരുകുന്നു-മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രമേയം മുഖ്യമായും ഇതാണ്. ചര്‍ച്ച ചൂടുപിടിക്കുന്നതിനൊപ്പം, രക്ഷകരായി, പരിഹാരത്തിനായി സര്‍ക്കാര്‍ ബദ്ധപ്പെട്ടിറങ്ങുന്നതിന്റെ ബഹളങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അങ്ങനെ മാധ്യമങ്ങളും സര്‍ക്കാറുമൊന്നിച്ച് പതിവുപോലെ ഈ തീ വിഷയവും ആഘോഷിക്കുന്നു. കന്നുകാലികളോടൊപ്പം മിണ്ടാപ്രാണികളായ പീഡിതജനം ദാഹിച്ചും വിയര്‍ത്തും പൊള്ളലേറ്റും ഗതികിട്ടാതെ വലയുന്നു. ‘ഭരണം ഏതാവട്ടെ, തങ്ങള്‍ക്കു വിധിച്ചത് ദുരിതം തന്നെയെന്നു കരുതി മഴക്കാലത്തിനായി വേഴാമ്പലുകളെപ്പോലെ കാത്തുകിടക്കുകയാണ് അവര്‍.
ഏതു കേരളത്തെക്കുറിച്ചാണു നാം വേവലാതിപ്പെടുന്നത്? ആ വാക്ക് അര്‍ത്ഥമാക്കുന്ന ‘ഭൂമി ഇന്നില്ല. അതിന്റെ നാശം പൂര്‍ണമായിട്ട് കാലമേറെയായി. മലകളും പുഴകളും കാടും കാട്ടാറും വയലുകളും നെല്‍കൃഷിയും കായലുകളും നീര്‍ത്തടങ്ങളും മഴയും ഞാറ്റുവേലയും നെല്ലും കേരവൃക്ഷങ്ങളും ഗ്രാമങ്ങളുടെ പ്രശാന്തതയില്‍ ഇഴചേര്‍ന്നു മനോഹരമായിരുന്ന ആ കേരളം ഇന്ന് ഓര്‍മ മാത്രമായില്ലേ?
എങ്ങനെയാണ് ഈ അവസ്ഥ വന്നുപെട്ടത്? ഓര്‍ക്കാപ്പുറത്ത് സംഭവിച്ച ദൈവശാപമാണോ ഇത്? ക്ഷണിച്ചുവരുത്തിയ പ്രകൃതികോപമോ? അധികാരത്തിന്റെ ഒത്താശയ്ക്കുകീഴില്‍ കൊല്ലു ന്ന പണക്കൊതി തീര്‍ത്ത ദുരന്തമാണിതെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈ രണ്ടു ശക്തികളും ചേര്‍ന്ന് കേരളമെന്ന സ്വര്‍ഗഭൂമിയെ നരകമാക്കി മാറ്റുകയായിരുന്നു.
വൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തിയും കാടുകള്‍ നശിപ്പിച്ചും ഓരോ കുന്നും മുണ്ഡനം ചെയ്യാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. വയലേലകള്‍ മണ്ണിട്ടുമൂടി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതു. നാടിന്റെ നെല്ലറകളായിരുന്ന കുട്ടനാടും പാലക്കാടും നശിച്ചുകൊണ്ടിരിക്കുന്നു. ഉറവ വറ്റിയും മണല്‍ മാഫിയകളുടെ കൈയേറ്റത്തിനിരയായും പുഴകള്‍ കണ്ണീര്‍ച്ചാലുകളായി. സാര്‍വത്രികമായ നശീകരണത്തിന് നിയമത്തിന്റെ കുടപിടിച്ചത് നമ്മെ മാറിമാറി ‘ഭരിച്ച ‘ഭരണകൂടങ്ങളായിരുന്നില്ലേ? ആര്‍ക്കുവേണ്ടിയായിരുന്നു ഇത്? ഇവിടുത്തെ ദരിദ്രകോടികള്‍ക്കുവേണ്ടിയായിരുന്നുവോ? തീര്‍ച്ചയായും ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്കുവേണ്ടിയായിരുന്നില്ല. പകരം, ‘ഭൂമാഫിയകള്‍ക്കും പണക്കാര്‍ക്കും വേണ്ടിയായിരുന്നു. അധികാരത്തിലേറ്റുന്നത് ദരിദ്രജനമാണെന്നത് വാസ്തവം. അവരെ കക്ഷിപക്ഷപാതത്തിന്റെ മോഹനവലയത്തില്‍ തളച്ചിടാന്‍ ഓരോ കക്ഷിക്കും സാധിച്ചു. എല്ലാ പാര്‍ട്ടികളുടേയും നിലനില്പ് ഈ ആകര്‍ഷണമാണെന്ന് നേതൃത്വം തിരിച്ചറിയുന്നു. പക്ഷേ, ജനത്തിനു തങ്ങളുടെ വില ഒരിക്കലും തിരിച്ചറിയാനാവുന്നില്ല.
എന്നാല്‍, കേരളത്തിനു സ്വന്തമായിരുന്ന കേരളീയതയ്‌ക്കെതിരെ നടന്ന നിഷ്ഠൂരമായ ബലാത്കാരം കൈയുംകെട്ടി നോക്കിനില്ക്കാന്‍ ഓരോ കേരളീയനും എങ്ങനെ സാധിച്ചു? മലയാള’ഭാഷയെ കൈയൊഴിഞ്ഞ ഒരു ജനതയ്ക്ക് സ്വന്തം നാടിന്റെ സത്തയും പ്രശ്‌നമായില്ലെന്നു വന്നുവെന്നോ? ഈ അതിക്രമങ്ങള്‍ക്കെതിരില്‍ എന്തുകൊണ്ടു സമൂഹമന:സാക്ഷി ഉണര്‍ന്നെഴുന്നേറ്റില്ല? കേരളത്തിന്റെ ശരീരഭാഗങ്ങളില്‍ ഓരോന്നിലും പണക്കൊതി പിടിമുറുക്കിയിട്ടും അവര്‍ എന്തുകൊണ്ട് നിശബ്ദരായി നിന്നു? കാടുനശിപ്പിക്കുന്നതിനും വയല്‍ നികത്തുന്നതിനും മണല്‍ വാരി പുഴയെ കൊല്ലുന്നതിനും നീര്‍ത്തടങ്ങള്‍ മണ്ണിട്ടുമൂടുന്നതിനും എതിരില്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാന്‍ രാഷ്ട്രീയക്കാരോ മതവിഭാഗങ്ങളോ പൊതുസമൂഹമോ ശക്തമായ സമ്മര്‍ദ്ദം എന്തുകൊണ്ട് ചെലുത്തുന്നില്ല? കക്ഷിപക്ഷപാതങ്ങളും ‘ഭരണപക്ഷം വീതിച്ചുനല്കുന്ന ജീവിതസൗകര്യങ്ങളും അത്രമാത്രം അവരെ സ്വാധീനിച്ചുവെന്നോ! മത-ദൈവ വിഷയങ്ങളില്‍ സംഘടിച്ചുപ്രവര്‍ത്തിക്കുന്ന വിശ്വാസികളുടെ വന്‍കൂട്ടായ്മകള്‍ ഇവിടെയുണ്ട്. നാടിന്റെ ഇത്തരം ജീവത്പ്രശ്‌നങ്ങളില്‍ എന്തുകൊണ്ട് അവരും താല്പര്യം കാണിച്ചില്ല? പരസ്പരമുള്ള ഗ്രൂപ്പ് വഴക്കുകള്‍ക്കു നല്കുന്ന പ്രാധാന്യംപോലും ഒരുവിഭാഗത്തില്‍നിന്നും ഉരുത്തിരിഞ്ഞുകണ്ടില്ല? സാംസ്‌കാരിക കൂട്ടായ്മകളുടെ കാര്യവും ഇതില്‍നിന്ന് ഏറെ വ്യത്യസ്തമല്ല. എല്ലാവരും അര്‍ത്ഥഗര്‍ഭമായ മൗനം കൊണ്ടും അലസമനോഭാവം കൊണ്ടും ജന്മനാടിന്റെ തിരോധാനത്തിനു കാരണക്കാരായവര്‍ക്കു കൂട്ടുനില്ക്കുകയായിരുന്നു.
നിശ്ചയദാര്‍ഢ്യമുള്ള, ‘ഭാവനാസമ്പന്നതയുള്ള സര്‍ക്കാറുകള്‍ക്ക് പുതിയ വികസനപ്രശ്‌നങ്ങളെ പ്രകൃതിക്കിണങ്ങുംവിധം സംയോജിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ലേ? പ്രായോഗികമായ നിയമങ്ങള്‍കൊണ്ട് ഈ വിപത്ത് ഒഴിവാക്കാനും കഴിയുമായിരുന്നു. ജനപക്ഷത്തുനില്ക്കുന്ന രാഷ്ട്രീയക്കാര്‍ക്കും അധികാരത്തിന്റെയും പണത്തിന്റെയും സൗകര്യം വേണ്ടെന്നുവെയ്ക്കാന്‍ തീരുമാനിക്കുന്ന മത-സാംസ്‌കാരിക കൂട്ടായമകള്‍ക്കും മാതൃത്വത്തെ നിരാകരിക്കുന്ന ഈ ദുഷ്പ്രവണക്കെതിരെ വലിയതോതില്‍ ജന:ശക്തി സംഘടിപ്പിക്കുക സാധ്യമായിരുന്നു. പക്ഷേ, ഈ വഴിക്ക് ദുര്‍ബലമായ പാഴ്ശ്രമങ്ങള്‍ മാത്രമേ കാണാനായുള്ളൂ.
മലകളും പുഴകളും വനങ്ങളുമെല്ലാം ദൈവമഹിമയുടെ ചിഹ്നങ്ങളാണ്. പ്രകൃതിയുടെ ഈ വരദാനങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതു ണ്ടെന്ന് എല്ലാ വേദഗ്രന്ഥങ്ങളും മനുഷ്യസമൂഹത്തെ ഉണര്‍ത്തുന്നുണ്ട്. മാതൃഹൃദയംപോലെ നിഷ്‌കളങ്കമാണു പ്രകൃതി. പ്രകൃതിയുടെ അന്തകര്‍ മാതൃഹൃദയം ചുരത്തുന്ന മുലപ്പാലിന്റെ വിശുദ്ധി തിരിച്ചറിയാത്തവരാണ്. അതിനു നിയമത്തിന്റെ തണലൊരുക്കുന്നവരും അതു കണ്ടില്ലെന്നു വയ്ക്കുന്നവരുമായ നമ്മുടെ സമൂഹം ഒരേപോലെ അപരാധമാണു ചെയ്യുന്നത്. നാട് ധീരമായ യുവത്വത്തിനു വേണ്ടി കേഴുന്ന സന്നിഗ്ധാവസ്ഥയാണിത്. പക്ഷേ, നമ്മുടെ യുവത്വം കോര്‍പറേറ്റുമുതലാളിമാര്‍ ഒരുക്കിയ ആഘോഷത്തിന്റെ കളിക്കളങ്ങളില്‍ മഴനൃത്തമാടുകയോ കാണികളായി കൈയടിക്കുകയോ ചെയ്യുന്നു! കാലം ഉയര്‍ ത്തുന്ന സാമൂഹികധര്‍മം എന്തെന്നു തിരിച്ചറിയാനുള്ള വകതിരിവ് യുവത്വത്തിന് നഷ്ടമായപോലെയാണ്. വേനല്‍ച്ചൂടില്‍ പുളയുന്ന കേരളത്തിന്റെ ഉച്ചത്തിലുള്ള നിലവിളി ഒരു ജനതയുടെ നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. അധികാരമോഹമോ പണക്കൊതിയോ വിഭാഗീയ സങ്കുചിതത്വമോ ബാധിക്കാത്ത ഒരു സംഘബോധത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിനു മാത്രമേ സര്‍വനാശത്തിനുമുമ്പ് കേരളത്തെ വീണ്ടെടുക്കാനാവൂ.

- സി ടി അബ്ദുറഹീം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ